ഫോസിൽ ഇന്ധനങ്ങളല്ലാത്ത ഊർജ സ്രോതസ്സുകളിൽ നിന്ന് 217.62 ഗിഗാവാട്ട് ശേഷി ഇതിനകം കൈവരിച്ച ഇന്ത്യ, 2030ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. വെറും അക്കങ്ങളിലോ ഉൽപ്പാദന ശേഷിയിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ഈ ലക്ഷ്യങ്ങൾ.
ആഗോളതലത്തിൽ ഊർജ മേഖല വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബൺ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ആരംഭിച്ച ദേശീയ ശ്രമങ്ങൾ ഇന്ന് ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഹരിത ഊർജ പരിവർത്തനങ്ങളിലൊന്നായി മാറിയതായി കേന്ദ്ര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സുസ്ഥിര വികസന ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖല നിർണായക ഘട്ടത്തിലാണ്. 2024ൽ മാത്രം ഇന്ത്യ 28 ഗിഗാവാട്ടിലധികം സൗരോർജ പദ്ധതികളും കാറ്റാടി ഊർജ ശേഷിയുമാണ് ഗ്രിഡിലേക്ക് കൂട്ടിച്ചേർത്തത്. ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഈ നേട്ടം, മലിനീകരണമില്ലാത്ത ഊർജത്തിലേക്കുള്ള മാറ്റത്തിൽ രാജ്യത്തിന്റെ നേതൃസ്ഥാനം ഉറപ്പിക്കുന്നതും ഇന്ത്യയുടെ ഊർജ വിപ്ലവത്തിന്റെ നേർസാക്ഷ്യവുമാകുന്നു.
ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ ആകെ വൈദ്യുതി ശേഷിയുടെ 50 ശതമാനവും ഫോസിൽ ഇന്ധനങ്ങളല്ലാത്ത ഉറവിടങ്ങളിൽ നിന്ന് കൈവരിച്ചുകഴിഞ്ഞു. നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് വർഷം മുമ്പ് തന്നെ രാജ്യം ഈ നാഴികക്കല്ല് പിന്നിട്ടുവെന്നതാണ് ശ്രദ്ധേയം. വ്യക്തമായ നയരൂപീകരണം, പൊതു-സ്വകാര്യ പങ്കാളിത്തം, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒപ്പത്തിനൊപ്പം കൊണ്ടുപോകാനാകും എന്ന ദൃഢവിശ്വാസം എന്നിവയാണ് ഈ വലിയ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ന് പുനരുപയോഗ ഊർജം എന്നത് കേവലം കാലാവസ്ഥാ ബാധ്യത മാത്രമല്ല, മറിച്ച് ഊർജ സുരക്ഷ ശക്തമാക്കുന്ന വലിയ സാമ്പത്തിക വളർച്ചാ യന്ത്രമായി മാറിയിരിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആഗോള നിക്ഷേപം ആകർഷിക്കാനും ഇതിലൂടെ സാധിക്കുന്നു. നൂതനാശയങ്ങളിലും ആഗോള നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിലുമാണ് 2030ലേക്കുള്ള ഇന്ത്യയുടെ പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾ അധിഷ്ഠിതമായിരിക്കുന്നത്. ആഗോള ഹരിത ഊർജ വിപ്ലവത്തിൽ വെറുമൊരു പങ്കാളിയാകാൻ മാത്രമല്ല, അതിനെ നയിക്കാൻ കൂടിയാണ് ഇന്ത്യ ഇന്ന് തയ്യാറെടുക്കുന്നത്.
ലക്ഷ്യങ്ങളും പ്രാരംഭ നേട്ടങ്ങളും
ഫോസിൽ ഇന്ധനങ്ങളല്ലാത്ത ഊർജ സ്രോതസ്സുകളിൽ നിന്ന് 217.62 ഗിഗാവാട്ട് ശേഷി ഇതിനകം കൈവരിച്ച ഇന്ത്യ, 2030ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. വെറും അക്കങ്ങളിലോ ഉൽപ്പാദന ശേഷിയിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ഈ ലക്ഷ്യങ്ങൾ. രാജ്യത്തിന്റെ ജിഡിപിയുടെ കാർബൺ ഉദ്‌വമന തീവ്രത (emissions intensity) 2030ഓടെ 2005ലെ നിലവാരത്തേക്കാൾ 45% കുറയ്ക്കുമെന്ന് രാജ്യം ആഗോള സമൂഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.
2070ഓടെ പൂർണമായും നെറ്റ്-സീറോ (net-zero emissions) അതായത് പൂജ്യം കാർബൺ ഉദ്‌വമനം കൈവരിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പുകളാണ് ഈ ഹ്രസ്വകാല നാഴികക്കല്ലുകൾ. ദീർഘകാല കാർബൺ നിർമാർജനത്തിനായുള്ള ഈ വ്യക്തമായ റോഡ്‌മാപ്പ് ആഗോള നിക്ഷേപകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ നയ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. വലിയ തോതിലുള്ള തുടർച്ചയായ ഊർജ്ജ ഉൽപ്പാദനത്തിലൂടെ ഇന്ത്യ ഉത്തരവാദിത്തമുള്ള ആധുനിക ഊർജ്ജ മഹാശക്തിയായി മാറുകയാണ്.
നയപരമായ പിന്തുണ
പുനരുപയോഗ ഊർജ രംഗത്ത് നേതൃസ്ഥാനം ഉറപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സുസ്ഥിര വ്യവസായ നയങ്ങളാണ് ഇതിന്റെ പ്രധാന ചാലകശക്തി. സൗരോർജവും വിൻഡ് എനെർജിയുമാണ് ഇന്ത്യയുടെ ഊർജ പരിവർത്തനത്തിന്റെ പ്രധാന തൂണുകൾ. 2014ന് ശേഷം ഇന്ത്യയുടെ സൗരോർജ ശേഷി 39 മടങ്ങ് വർധിച്ചപ്പോൾ, കാറ്റാടി ഊർജ്ജ ശേഷി ഇരട്ടിയായി മാറി. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന (PM Surya Ghar Muft Bijli Yojana), പിഎം-കുസും (PM-KUSUM), സോളാർ പാർക്ക് പദ്ധതികൾ, നാഷണൽ വിൻഡ്-സോളാർ ഹൈബ്രിഡ് പോളിസി തുടങ്ങിയ സർക്കാർ പദ്ധതികൾ രാജ്യത്തുടനീളം ഹരിത ഊർജത്തിന്റെ വ്യാപനം വേഗത്തിലാക്കുന്നു. ഇതിൽ ‘പ്രധാനമന്ത്രി സൂര്യ ഘർ’ പദ്ധതിയിലൂടെ ഒരു കോടി (10 മില്യൺ) വീടുകളിലേക്ക് റൂഫ്‌ടോപ്പ് സോളാർ വഴി സൗജന്യ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ 4.15 ഗിഗാവാട്ട് കാറ്റാടി ഊർജം കൂട്ടിച്ചേർക്കുകയും ഇതിലൂടെ ആകെ ശേഷി 53 ഗിഗാവാട്ടിൽ എത്തിക്കുകയും ചെയ്തു.
സൗരോർജ പദ്ധതികളുടേയും കാറ്റാടി ഊർജത്തിന്റേയും പ്രധാന വെല്ലുവിളി അവയുടെ തടസ്സസാധ്യതയാണ് (intermittency – എപ്പോഴും ഒരേ അളവിൽ ലഭ്യമാകാതിരിക്കുക). ഇതിന് പരിഹാരമായി ഗ്രിഡ് സുരക്ഷ ഉറപ്പാക്കാൻ വലിയ തോതിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾക്ക് (Battery Energy Storage Systems) സർക്കാർ വലിയ പിന്തുണ നൽകുന്നു. സെൽ നിർമാണത്തിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയും വിയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗും (VGF) ഇതിൽ ഉൾപ്പെടുന്നു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഹരിത ഊർജം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI), ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (IREDA) തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു.
വിദേശ നിക്ഷേപം, ആഗോള വിശ്വാസം
ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിച്ചിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഈ മേഖലയിലേക്ക് 23.04 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ഇത് ഇന്ത്യയുടെ ഹരിത ഊർജ നയങ്ങളിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI), വിയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF), ആക്സിലറേറ്റഡ് ഡിപ്രീസിയേഷൻ ആനുകൂല്യങ്ങൾ എന്നിവയിലൂടെ സർക്കാർ ഈ മേഖലയ്ക്ക് വലിയ സുരക്ഷയൊരുക്കുന്നു. ഈ നടപടികൾ ലോകത്തിലെ പ്രമുഖ സോവറിൻ വെൽത്ത് ഫണ്ടുകളെയും ആഗോള യൂട്ടിലിറ്റി കമ്പനികളെയും കാലാവസ്ഥാ വ്യതിയാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ നിക്ഷേപകരെയും ഇന്ത്യൻ വിപണിയിലേക്ക് ആകർഷിച്ചു. സുതാര്യമായ ലേല നടപടികൾ, സുസ്ഥിരമായ ലാഭം, വികസിച്ചുകൊണ്ടിരിക്കുന്ന ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. ഇതിലൂടെ ലാഭവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുതരുന്നു.
ഗ്രീൻ ഹൈഡ്രജൻ
കേവലം പരമ്പരാഗത പുനരുപയോഗ ഊർജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിൽ മാത്രം ഇന്ത്യയുടെ ലക്ഷ്യങ്ങൾ അവസാനിക്കുന്നില്ല. ഗ്രീൻ ഹൈഡ്രജന്റെ ഉൽപാദനം, ഉപയോഗം, കയറ്റുമതി എന്നിവയുടെ ആഗോള കേന്ദ്രമായി മാറുക എന്നതാണ് രാജ്യത്തിന്റെ മറ്റൊരു വലിയ ലക്ഷ്യം.
ഈ ദീർഘവീക്ഷണം യാഥാർത്ഥ്യമാക്കുന്നതിനായി 19,744 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ സർക്കാർ ‘നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ’ (NGHM (https://nghm.mnre.gov.in/)) ആരംഭിച്ചു. 2030ഓടെ പ്രതിവർഷം കുറഞ്ഞത് 5 മില്യൺ മെട്രിക് ടൺ (MMT) ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 125 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയും സജ്ജമാക്കും. SECI നടത്തിയ ഗ്രീൻ അമോണിയ സംഭരണത്തിനായുള്ള ആദ്യ ലേലത്തിൽ കിലോഗ്രാമിന് ₹55.75 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
റിഫൈനിംഗ്, വളം നിർമാണം, ഇരുമ്പ്-ഉരുക്ക് വ്യവസായം തുടങ്ങിയ കാർബൺ മലിനീകരണം കൂടിയ കഠിനമായ വ്യവസായ മേഖലകളെ കാർബൺ വിമുക്തമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളുടെ നിർമ്മാണത്തിലൂടെയും ഷിപ്പ് (SHIP – Strategic Hydrogen Innovation Partnership) ചട്ടക്കൂടിന് കീഴിലുള്ള ഗവേഷണങ്ങളിലൂടെയും സ്വയംപര്യാപ്തമായ വിതരണ ശൃംഖല വികസിപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
കുറഞ്ഞ ചെലവിലുള്ള നടത്തിപ്പും ആഭ്യന്തര നിർമ്മാണവും
വലിയ പ്രോജക്റ്റുകൾ ചുരുങ്ങിയ ചെലവിൽ കൃത്യമായി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ കഴിവാണ് ഈ മേഖലയിലെ ഏറ്റവും വലിയ കരുത്ത്. സൗരോർജത്തിനും ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾക്കും കിലോഗ്രാം അവറിന് ₹2.73 വരെ കുറഞ്ഞ നിരക്കുകൾ കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഹരിത ഊർജത്തെ സാമ്പത്തികമായി ഏറ്റവും മികച്ച ചോയ്സ് ആക്കി മാറ്റുന്നു.
ഈ വലിയ വളർച്ചയ്ക്ക് പിന്തുണയേകാൻ ശക്തമായ ആഭ്യന്തര വിതരണ ശൃംഖലയും ഇന്ത്യയിലുണ്ട്. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകൾക്കായുള്ള (Solar PV Modules) പിഎൽഐ പദ്ധതിയിലൂടെ 48 ഗിഗാവാട്ട് ശേഷിയുള്ള സമ്പൂർണ സോളാർ മൊഡ്യൂൾ നിർമാണ ശാലകൾ ഇന്ത്യയിൽ സ്ഥാപിക്കപ്പെടും. വ്യവസായ ലോകത്ത് നിന്ന് 48,120 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇതിനകം ഈ പദ്ധതിക്ക് ലഭിച്ചത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴിയുള്ള ഈ മുന്നേറ്റം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ആഗോള ബ്ലൂപ്രിന്റ്
ഇന്ത്യയുടെ പുനരുപയോഗ ഊർജ പ്രയാണം ഇന്ന് കേവലം ദേശീയ ശ്രമം മാത്രമല്ല, മറിച്ച് കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ആഗോള ബ്ലൂപ്രിന്റാണ്. സാങ്കേതികവിദ്യയുടെ ചെലവുകൾ കുറയുകയും ആഗോള മൂലധനം പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്യുമ്പോൾ, ഉത്തരവാദിത്തമുള്ള വികസനത്തിന്റെ പ്രതീകമായി ഇന്ത്യ മാറുന്നു. വരും ദശകങ്ങളിൽ ഇന്ത്യ സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കുക മാത്രമല്ല, രാജ്യത്തിന്റെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഹരിത ഊർജ പരിഹാരങ്ങളും ലോകമെമ്പാടും കയറ്റുമതി ചെയ്യുമെന്നും ഉറപ്പാണ്. അതിലൂടെ ഇന്ത്യയുടെ ഊർജ വിപ്ലവം സുസ്ഥിര വികസനത്തിന്റെ ആഗോള മാതൃക തീർക്കും.

